Thursday, February 16, 2012

ഈ പ്രണയദിനം

പ്രണയ ദിനങ്ങളില്‍ ഞാനയച്ചു തന്ന
റോസാ പുഷ്പങ്ങള്‍
ഈ ദിവസമെങ്കിലും നീ ഒന്നെടുത്ത് നോക്ക്
ഇപ്പോഴും വാടിയിട്ടുണ്ടാവില്ല.

അതു മണത്തു നോക്കുമ്പോഴെങ്കിലും
എന്റെ പ്രണയ നിശ്വാസത്തിന്റെ ചൂടേറ്റ്
നിന്റെ പ്രണയ പരാതികള്‍ വാടിപ്പോകും

Saturday, November 6, 2010

ദീപാവലി

നിനക്ക് ദീപാവലി ആശംസിക്കാന്‍
ഒരു ചിത്രം തിരയുന്നു.
ഇരുളില്‍ തെളിഞ്ഞുകത്തുന്ന ഒരു നിറദീപം
കണ്ണിമയ്ക്കാതെ അതില്‍ തന്നെ നോക്കിയിരുന്നാല്‍
ഇരുട്ടിനെ തുളയ്ക്കുന്ന വെളിച്ചമോ
വെളിച്ചത്തെ വിഴുങ്ങങ്ങാന്‍ വെമ്പുന്ന
ഇരുട്ടോ എന്ന് വിസ്മയം.
ഒരുമാത്ര നോക്കി നിനക്ക് നിര്‍ത്താം
അല്ലെങ്കില്‍ കണ്മിഴിച്ച് ഏറെനേരം നോക്കിയിരിക്കാം
എന്തായാലും നിനക്ക് ഹൃദ്യമായ ആശംസകള്‍ നേരുന്നു.

Sunday, August 15, 2010

മുറുക്കിച്ചുവന്നത് 

മുറുക്കാൻ പൊതിയും കഥയുടെ ഭാണ്ഢവും
അഴിയുക ഒരേ സമയത്താവും.
മുറുക്കാൻ ചുവക്കുന്നതിനൊപ്പം കഥകൾ മുറുകും
നീട്ടിയും കുറുകിയും തുപ്പി,
മുറുക്കിച്ചുവന്ന കഥകൾ മുറ്റത്ത് പരന്ന് കിടന്നു.
വെയിലേറ്റ് മങ്ങി,മഴയിൽ ഒലിച്ചുപോയി
എങ്കിലും ബാക്കിയായ ചുവപ്പിന്റെ
മങ്ങിയ പാടുകൾ കാണിച്ച്
വീമ്പിളക്കാറുണ്ട് ഞങ്ങൾ
മുത്തശ്ശിയേയും മുറുക്കലിനേയും
ചുവപ്പിനേയും കുറിച്ച്-
പൊങ്ങച്ചം ഒട്ടും കുറയാതെ തന്നെ.

Saturday, July 18, 2009

ദൈവത്തിന്റെ മിസ്‌കാൾ

ദൈവമേ!
എന്തേയ്?
അല്ല, ഒരു മിസ്‌കാൾ
കണ്ടിരുന്നു...
ആ, കുറെ നാളായല്ലോ എന്തെങ്കിലും വർ‍ത്തമാനം പറഞ്ഞിട്ട്..
ഞാൻ വിളിക്കാറുണ്ട് , എപ്പോഴും എന്‍ഗേജ്‌ഡ് അല്ലേ?
സ്വൈര്യം തരണ്ടേ,നിങ്ങളെപ്പോലുള്ളവര്‍?
എന്നെ അക്കൂട്ടത്തില്‍ കൂട്ടേണ്ട..
ഇല്ല,കൂട്ടിയിട്ടില്ല.
പിന്നേയ്?
എന്തേയ്?
എന്നാ ഒന്നു കാണുന്നത്?
എന്താ തിരക്കായോ ഇങ്ങോട്ടു വരാൻ

അയ്യോ ഒരു തിരക്കും ഇല്ല.ഈ ശബ്ദം മാത്രമല്ലേയുള്ളൂ, അതും വല്ലപ്പോഴും.ആളില്ലെന്നു വരുമോ?
ആ പേടിവേണ്ട.
ദൈവത്തിന്നറിയാം!
അപ്പോഴും നമുക്കിട്ടു തന്നെ. ഉം നടക്കട്ടെ.
പിന്നേയ്?
എന്തേയ്?
മറ്റേ ചങ്ങാതി എന്തു പറയുന്നു?
ആര്?
ശത്രു.
അങ്ങോർ‍ക്കിപ്പോൾ ഒന്നിലും ഒരു താത്പര്യവും ഇല്ല.ഇവിടെ ഒരാളുടെ പണിയേ ഉള്ളൂ എന്നാണ് പറയുന്നത്‌.പുള്ളിക്കാരന്റെ ജോലിയ്ക്കും ഞാൻ തന്നെ മതിയത്രെ!
അതു ശരി.വല്ലപ്പോഴും ഒക്കെ വിളിയ്ക്ക്.അല്ലെങ്കില്‍ ഇങ്ങനെ ഓരാള്‍ ഉള്ള കാര്യം തന്നെ മറന്നു പോകും.
ഓർ‍ത്തില്ലെങ്കിലും എനിക്ക് പരാതിയൊന്നും ഇല്ല.
അതെനിയ്ക്കറിയാം.ബാക്കിയുള്ളവര്‍ കൂട്ടത്തില്‍ കൂട്ടണ്ടേ?
ഓ..അങ്ങനെ.
അപ്പോ ശരി,നിർത്തട്ടെ?
ആ നിർത്ത് !
നിർ‍ത്തി.

Sunday, September 21, 2008

ഓളങ്ങളെ വരയ്ക്കാൻ തുടങ്ങുന്നു

അളവുകളില്ല,

എങ്കിലുമീ ചതുരത്തിനുള്ളില്‍ ഒതുങ്ങണം
ഞൊടിയിട മാറുന്ന രൂപങ്ങള്‍
ഒഴുകി പരക്കയും
ചിതറി തെറിയ്ക്കയും
ഒട്ടൊന്നു നീണ്ടു നിവരുകയും
പിന്നെ കുറുകിയില്ലാതാവുകയും ചെയ്യുന്ന
ആഴങ്ങളുടെ ആത്മാവ് പേറുന്ന വളയങ്ങള്‍



ഒന്നേ ചെയ്യാനുള്ളൂ
നീളത്തില്‍ അലസമൊരു വരവരച്ച്
സൂത്രത്തില്‍ ഒരു നിറം നിറച്ച്
തടാകം ഇപ്പോള്‍ ശാന്തമെന്നൊരു കുറിപ്പ്



എങ്കിലും ഓളങ്ങളെ
എപ്പോഴെങ്കിലും വരയ്ക്കേണ്ടി
വരുമെന്ന പേടി ഇപ്പോഴും ബാക്കി.

Tuesday, April 15, 2008

മനസ്സിലൊരു മഴ പെയ്തൊഴിയുന്നു

കുറ്റബോധത്തിന്റെ
ഇടിമുഴക്കങ്ങള്‍
പേടിയുടെ മിന്നലാട്ടങ്ങള്‍
പിന്നെ പ്രത്യാശയുടെ
മഴ നൂലുകള്‍

ഇപ്പോള്‍
നനഞ്ഞ ഭൂമി
തെളിഞ്ഞ മാനം
ആര്‍ദ്രം
ആനന്ദഭരിതം.

Saturday, March 29, 2008

ഇപ്പോഴും കണക്കു തന്നെ.

ഒന്‍പതു ബിയില്‍
ഒരുച്ച നേരം,
രണ്ടാം ബെഞ്ചില്‍
ബിന്ദുവും രേഖയും.

ബിന്ദൂ നിയില്ലെങ്കില്‍ ഞാനില്ല
രേഖേ നിയില്ലെങ്കില്‍ എന്നെയാരറിയാന്‍
എന്നൊക്കെ തുടങ്ങി,
അവരുടെ കിന്നാരങ്ങള്‍
എനിക്ക് മനസ്സിലാകാത്ത
പുതിയ ഭാഷകളിലേയ്ക്കും
രൂപകങ്ങളിലേയ്ക്കും കടക്കവേ,
“നിങ്ങള്‍ രണ്ടും കണക്കു
തന്നെയെനിയ്ക്ക്“ എന്ന്
ഞാനൊരു കണ്ണിറുക്കിച്ചിരി ചിരിച്ചു.
പെട്ടന്ന് കോപിച്ചു
മുഖം കോട്ടീയിരുവരും
എന്നെയൊരാട്ടും പിന്നെയൊരോട്ടവും.

പിന്നെയും പിടിതരാതെത്രയോ
ബിന്ദുക്കള്‍ രേഖകള്‍!

കണക്കില്‍ നീ തീരെ പോരെന്ന്
ടീച്ചറെപ്പോഴുമെന്നോട്
ചൂരല്‍ ചുഴറ്റിയിരുന്നത്
വെറുതെയായിരുന്നില്ല.